വരുന്നു G phone

‘ഗൂഗിള്‍ഫോണ്‍’ അണിയറയില്‍

 g phone

അഭ്യൂഹങ്ങള്‍ ശക്തിപ്പെടുകയാണ്‌, ഗൂഗിളിന്റെ ആവനാഴിയില്‍ നിന്ന്‌ പുതിയ ആയുധം പുറത്തിറങ്ങുന്നു; സാക്ഷാല്‍ ‘ഗൂഗിള്‍ഫോണ്‍’. ഗൂഗിള്‍ കമ്പനി പക്ഷേ ഇതിനോട്‌ പ്രതികരിച്ചിട്ടില്ല

ആപ്പിള്‍ കമ്പനി ജൂണില്‍ പുറത്തിറക്കിയ ‘ഐഫോണി’ന്റെ നടുക്കത്തില്‍ നിന്ന്‌ ലോകം മുക്തമായിട്ടില്ല. നിലവിലുള്ള ഫോണ്‍ സങ്കല്‍പ്പങ്ങളില്‍ മിക്കതിനെയും കാലഹരണപ്പെടലിന്റെ ദുര്‍വിധിക്ക്‌ വിടുകയാണ്‌ ഐഫോണ്‍ ചെയ്‌തത്‌. ഇന്ത്യയുള്‍പ്പടെ ഭൂരിപക്ഷം രാജ്യങ്ങളിലും ആ മൊബൈല്‍ ഫോണ്‍ ഇതുവരെ എത്തിയിട്ടുമില്ല. അപ്പോഴേക്കുമതാ, ഐഫോണിനെയും കടത്തിവെട്ടാന്‍ പാകത്തില്‍ മറ്റൊന്ന്‌ പുറത്തുവരുന്നുവത്രേ; സാക്ഷാല്‍ ഗൂഗിളിന്റെ ആവനാഴിയില്‍ നിന്ന്‌. ‘ഗൂഗിള്‍ഫോണ്‍’ അഥവാ ‘ജിഫോണി’ (GPhone) നെ സംബന്ധിച്ച അഭ്യൂഹം സാങ്കേതിക രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ ശക്തമായിരിക്കുകയാണ്‌.

ഗൂഗിള്‍ അടുത്തയിടെ ഫയല്‍ ചെയ്‌തിരിക്കുന്ന ചില പേറ്റന്റ്‌ അപേക്ഷകളും, സമീപമാസങ്ങളില്‍ ഗൂഗിള്‍ ചില ഐ.ടി.കമ്പനികളെ വിലയ്‌ക്കെടുത്തതും ‘ഗൂഗിള്‍ഫോണ്‍’ അണിയറയില്‍ ഒരുങ്ങുന്നു എന്നതിന്‌ തെളിവായി നിരീക്ഷകര്‍ വിലയിരുത്തുന്നു. ലോകത്തേറ്റവും നിഗൂഢത പേറുന്ന ഓണ്‍ലൈന്‍ മാധ്യമകമ്പനിയാണ്‌ ഗൂഗിള്‍. അവരുടെ പദ്ധതികളും ഉത്‌പന്നങ്ങളും എന്തൊക്കെയാണെന്ന്‌ മുന്‍കൂട്ടി പറയാറില്ല. ഒരു ഉത്‌പന്നമോ സര്‍വീസോ ഗൂഗിളില്‍ നിന്ന്‌ പുറത്തുവരുന്നതു പോലും സാധാരണക്കാര്‍ പലപ്പോഴും അറിയുന്നത്‌ പിന്നീടായിരിക്കും. സ്വാഭാവികമായും ഗൂഗിള്‍ഫോണിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളെ ശരിവെയ്‌ക്കാനോ നിഷേധിക്കാനോ കമ്പനി തയ്യാറായിട്ടില്ല.

മൊബൈല്‍ ഫോണുകള്‍ക്കായുള്ള സോഫ്‌ട്‌വേറുകളോ സേവനങ്ങളോ ഗൂഗിള്‍ സൃഷ്ടിക്കുന്നത്‌ യഥാര്‍ഥത്തില്‍ പുതിയ സംഗതിയല്ല. ജിമെയില്‍, ഗൂഗിള്‍ മാപ്പ്‌സ്‌/ലോക്കല്‍ തുടങ്ങിയവയുടെ മൊബൈല്‍ഫോണ്‍ വകഭേദങ്ങള്‍ ഇതിനകം ഗൂഗിള്‍ സൃഷ്ടിച്ചു കഴിഞ്ഞു. എന്നാല്‍, അടുത്തയിടെ ഫിന്നിഷ്‌ കമ്പനിയായ ‘ജയ്‌ക്കു’(Jaiku)വിനെ ഗൂഗിള്‍ സ്വന്തമാക്കിയത്‌, ഗൂഗിള്‍ഫോണ്‍ തയ്യാറാകുന്നു എന്നതിന്റെ വ്യക്തമായ തെളിവാണെന്ന്‌ ‘ടെക്‌നോളജി റിവ്യു’ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. തങ്ങള്‍ എവിടെയാണെന്നും, എന്താണു ചെയ്യുന്നതെന്നുമുള്ള കാര്യങ്ങളെപ്പറ്റി ഹൃസ്വസന്ദേശങ്ങള്‍ വെബ്‌ വഴി പ്രസിദ്ധീകരിക്കാനോ, സുഹൃത്തുക്കളുടെ സെല്‍ഫോണുകളിലേക്ക്‌ അയച്ചുകൊടുക്കാനോ സഹായിക്കുന്ന സംവിധാനമാണ്‌ ‘ജയ്‌ക്കു’ നല്‍കുന്ന സേവനം. ഈ സങ്കല്‍പ്പത്തിന്‌ ‘മൈക്രോബ്ലോഗിങ്‌’ (microblogging) എന്നാണ്‌ പേര്‌.

‘നോക്കിയ’യില്‍ പ്രോഡക്ട്‌ മാനേജരായിരുന്ന ജിറി എന്‍ഗെസ്‌ട്രോം സഹസ്ഥാപകനായിട്ടുള്ള ജയ്‌ക്കു കമ്പനി യഥാര്‍ഥത്തില്‍ മൊബൈല്‍ഫോണുകള്‍ക്ക്‌ സോഫ്‌ട്‌വേറുകള്‍ രൂപപ്പെടുത്താന്‍ വേണ്ടി ആരംഭിച്ചതാണ്‌. പിന്നീട്‌ അതിന്റെ പ്രവര്‍ത്തനം മൈക്രോബ്ലോഗിങ്‌ പോലെ വെബ്ബിലേക്കും വ്യാപിക്കുകയായിരുന്നു. ജയ്‌ക്കുവിനെ സ്വന്തമാക്കുന്നതിത്‌ ഗൂഗിള്‍ എന്തു തുക നല്‍കി തുടങ്ങിയ കാര്യങ്ങള്‍ പുറത്തു വരാനിരിക്കുന്നതേയുള്ളു. അത്തരം വിശദാംശങ്ങളെക്കാള്‍ വാചാലമാണ്‌, ആ കമ്പനിയെ ഗൂഗിള്‍ വാങ്ങിയെന്ന കാര്യമെന്ന്‌ നിരീക്ഷകര്‍ വിലയിരുത്തുന്നു. കാലിഫോര്‍ണിയയില്‍ പാലോ ഓള്‍ട്ടോയില്‍ പ്രവര്‍ത്തിക്കുന്ന ‘ആന്‍ഡ്രോയിഡ്‌’ (Android) എന്ന മൊബൈല്‍ ഫോണ്‍ സോഫ്‌ട്‌വേര്‍ കമ്പനിയെ നേരത്തെ ഗൂഗിള്‍ വാങ്ങിയിരുന്നു. മൊബല്‍ഫോണ്‍ അനുഭവം കൂടുതല്‍ മികച്ചതാക്കാന്‍ സഹായിക്കുന്ന സോഫ്‌ട്‌വേറുകളാണ്‌ ഈ കമ്പനി നിര്‍മിക്കുന്നത്‌. അതിന്‌ പിന്നാലെയാണ്‌ ജയ്‌ക്കുവും ഗൂഗിളിലെത്തിയിരിക്കുന്നത്‌.

ജയ്‌ക്കു കൂടാതെ മൈക്രോബ്ലോഗിങ്‌ രംഗത്തുള്ള സ്ഥാപനങ്ങളാണ്‌ ‘ട്വിറ്റെര്‍’ (Twitter), ‘പ്ലേസെസ്‌’(Plazes), ‘പൗന്‍സ്‌’ (Pownce), ‘ഫേസ്‌ബുക്ക്‌’ (Facebook) തുടങ്ങിയവ. ഇവയെല്ലാം നല്‍കുന്ന സര്‍വീസുകള്‍ തമ്മില്‍ നേരിയ വ്യത്യാസങ്ങളേയുള്ളു. ഇവയില്‍ ട്വിറ്റെറാണ്‌ ഏറ്റവും ജനപ്രീതിയുള്ള കമ്പനി. ‘നോക്കിയ S60′ ഹാന്‍ഡ്‌സെറ്റിനാവശ്യമായ സോഫ്‌ട്‌വേര്‍ ഡൗണ്‍ലോഡ്‌ ചെയ്യുക പോലുള്ള സൗകര്യങ്ങള്‍ ട്വിറ്റെര്‍ നല്‍കുന്നുണ്ട്‌. ജയ്‌ക്കുവിനെ ഗൂഗിള്‍ ഏറ്റെടുത്തത്‌, മൈക്രോബ്ലോഗിങ്‌ രംഗത്തെ മറ്റ്‌ കമ്പനികള്‍ കരുതലോടെ പ്രവര്‍ത്തിക്കേണ്ട സമയമായിരിക്കുന്നു എന്നതിന്റെ സൂചനയാണ്‌ നല്‍കുന്നത്‌.

സാധാരണഗതില്‍ പുതിയ ആശയങ്ങള്‍ മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ അവയ്‌ക്ക്‌ പേറ്റന്റ്‌അപേക്ഷ പോലും നല്‍കാത്ത കമ്പനിയാണ്‌ ഗൂഗിള്‍. അവസാനഘട്ടത്തിലാകും പേറ്റന്റ്‌ നടപടി ആരംഭിക്കുക. ആ നിലയ്‌ക്കും ഗൂഗിള്‍ഫോണ്‍ എത്താറായി എന്നാണ്‌ കരുതേണ്ടതെന്ന്‌, ‘മാഡ്‌ 4 മൊബൈല്‍ ഫോണ്‍സ്‌’ എന്ന ബ്ലോഗില്‍ പാട്രിക്ക്‌ അല്‍ടോഫ്‌ട്‌ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടുത്തയിടെ വളരെ വിചിത്രമായ ചില ആശയങ്ങള്‍ പേറ്റന്റ്‌ ചെയ്യാനുള്ള അപേക്ഷ ഗൂഗിള്‍ സമര്‍പ്പിച്ചിരുന്നു. ഒരു ഉപഭോക്താവ്‌ എന്താണ്‌ അന്വേഷിക്കുന്നതെന്ന്‌, മുന്‍കൂട്ടി അറിയാനും അതിനനുസരിച്ചുള്ള സെര്‍ച്ച്‌ ഫലങ്ങള്‍ മൊബൈല്‍ഫോണില്‍ എത്തിക്കാനും സഹായിക്കുന്ന സങ്കേതമാണ്‌ അവയിലൊന്ന്‌.

ഉപഭോക്താവ്‌ ഒരു നിശ്ചിത സമയത്ത്‌ ഏത്‌ സ്ഥലത്താണെന്ന്‌ മനസിലാക്കിയാണ്‌ ഇത്തരമൊരു പ്രവചനം സാധ്യമാകുന്നത്‌. അയാളുടെ സെര്‍ച്ചിങ്‌ ചരിത്രം ഇതോടൊപ്പം കൂട്ടിയിണക്കിയാണ്‌, അന്വേഷിക്കുന്നത്‌ എന്താണെന്ന്‌ മുന്‍കൂട്ടി മനസിലാക്കുകയത്രേ. ഇത്തരമൊരു സംഗതി ഗൂഗിള്‍ പുറത്തിറക്കാന്‍ പോകുന്നതായി 2000-ലെ വിഡ്‌ഢിദിനത്തില്‍ ഒരു അഭ്യൂഹം പരന്നിരുന്നു. ഉപഭോക്താവിന്റെ മനസ്സ്‌ മനസിലാക്കാന്‍ സഹായിക്കുന്ന ‘ഗൂഗിള്‍ മെന്റല്‍പ്ലക്‌സ്‌’ (Google MentalPlex) എന്നാണ്‌ ആ വിഡ്‌ഢിദിന സംഗതിക്ക്‌ ഇട്ടിരുന്ന പേര്‌. അത്‌ പക്ഷേ, യാഥാര്‍ഥ്യമാകാന്‍ പോകുന്നു എന്നാണ്‌ ഗൂഗിളിന്റെ പുതിയ പേറ്റന്റ്‌ അപേക്ഷ നല്‍കുന്ന സൂചനയത്രേ.

ഉദാഹരണത്തിന്‌, നിങ്ങള്‍ ന്യൂഡല്‍ഹിയില്‍ ഇടയ്‌ക്കിടെ സന്ദര്‍ശിക്കുന്ന വ്യക്തിയാണെന്നിരിക്കട്ടെ. അത്തരമൊരു സന്ദര്‍ശനത്തിനിടെ ഉച്ചയ്‌ക്ക്‌ ഒരുമണിക്ക്‌ നിങ്ങള്‍ കൊണാട്ട്‌പ്ലേസിലാണെന്ന്‌ സങ്കല്‍പ്പിക്കുക. ഊണ്‌ കഴിക്കാന്‍ നിങ്ങള്‍ നല്ലൊരു ഹോട്ടലാണ്‌ അപ്പോള്‍ തേടുകയെന്ന്‌ ഗൂഗിള്‍ മനസിലാക്കും. ഡല്‍ഹിയിലെത്തുമ്പോള്‍ മിക്കപ്പോഴും ഉച്ചഭക്ഷണം ഏതെങ്കിലും ചൈനീസ്‌ റസ്‌റ്റൊറണ്ടില്‍ നിന്ന്‌ കഴിക്കുന്നയാളാണ്‌ നിങ്ങളെങ്കില്‍, ഒരുമണിക്ക്‌ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ നിങ്ങള്‍ സെര്‍ച്ച്‌ ചെയ്യുക കൊണാട്ട്‌പ്ലേസിന്‌ സമീപത്തെ മുന്തിയ ചൈനീസ്‌ റസ്റ്റൊറണ്ടായിരിക്കും എന്ന്‌ ഗൂഗിള്‍ മനസിലാക്കും; അവിടെയുള്ള റസ്‌റ്റൊറണ്ടുകളുടെ വിവരങ്ങള്‍ നിങ്ങളുടെ മൊബൈല്‍ ഫോണിലെത്തുകയും ചെയ്യും.

വൈകിട്ട്‌ എട്ടുമണിക്ക്‌ നിങ്ങള്‍ മറ്റൊരു സ്ഥലത്താകും. ഏതാണ്ട്‌ ആ സമയത്ത്‌ ബാറുകള്‍ തേടുന്നയാളാണെങ്കില്‍, നിങ്ങള്‍ അപ്പോഴുള്ള സ്ഥലത്തിന്‌ സമീപത്തെ നല്ല ബാറുകളുടെ വിവരങ്ങള്‍ മുന്‍കൂട്ടി തന്നെ ഗൂഗിള്‍ നിങ്ങളെ അറിയിക്കും. രാത്രി 11-ന്‌ താമസസ്ഥലത്തെത്താന്‍ ടാക്‌സി വേണ്ടിവരുമെന്നു മനസിലാക്കി, സമീപത്തെ ടാക്‌സി സ്റ്റാന്‍ഡുകളുടെ വിവരങ്ങളും നമ്പറുകളും ഗൂഗിള്‍ മുന്നിലെത്തിക്കും. ഫോണുകളിലെ ടെക്‌സ്‌റ്റ്‌ മെസ്സേജ്‌ പേയ്‌മന്റ്‌ സംവിധാനത്തിന്‌ അടുത്തയിടെ ഗൂഗിള്‍ പേറ്റന്റ്‌ നേടിക്കഴിഞ്ഞതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

വന്യമായ പല പ്രവചനങ്ങളും വെളിപ്പെടുത്തലുകളും ‘മൊബൈല്‍ ഫോണ്‍സ്‌’ പോലുള്ള ബ്ലോഗുകള്‍ ഗൂഗിള്‍ഫോണിനെക്കുറിച്ച്‌ നടത്തുന്നുണ്ട്‌. ഗൂഗിളിന്‌ വേണ്ടി മൊബൈല്‍ഫോണുകള്‍ നിര്‍മിക്കുന്നത്‌ തയ്‌വാന്‍ കേന്ദ്രമായുള്ള ‘ഹൈടെക്‌ കമ്പ്യൂട്ടര്‍’ (HTC) കമ്പനിയാണെന്നും, 2007 അവസാനമാകുമ്പോഴേക്കും പത്തുലക്ഷം ഫോണുകള്‍ തയ്യാറായിട്ടുണ്ടാകുമെന്നുമാണ്‌ ഒരു റിപ്പോര്‍ട്ട്‌. ഗൂഗിള്‍ ഹാന്‍ഡ്‌സെറ്റുകള്‍ക്കുള്ള സാങ്കേതിക സഹകരണം പ്രശസ്‌ത ഹാര്‍ഡ്‌വേര്‍ കമ്പനിയായ ‘ടെക്‌സാസ്‌ ഇന്‍സ്‌ട്രുമെന്റ്‌സി’ (TI) ന്റേതാണെന്നത്‌ മറ്റൊരു വിവരം. ‘ഓറഞ്ച്‌ നെറ്റ്‌വര്‍ക്കി’ലാകും ഗൂഗിള്‍ ഫോണ്‍ ആദ്യം ഉപയോഗിക്കുകയെന്നും, അതിനാല്‍ അത്‌ ‘ഗൂഗിള്‍/ഓറഞ്ച്‌ ഫോണുകള്‍’ എന്നാകും അറിയപ്പെടുകയത്രേ.

മൊബൈല്‍ ഫോണുകളിലെ ഡേറ്റാ വിനിമയത്തിനുള്ള പുതിയ പ്രോട്ടോക്കോളാണ്‌ ‘ഹൈ-സ്‌പീഡ്‌ ഡൗണ്‍ലിങ്ക്‌ പാക്കറ്റ്‌ ആക്‌സസ്‌’ (HSDPA). ഒരു 3.5G സങ്കേതമാണിത്‌. വീടുകളിലുപയോഗിക്കാറുള്ള ADSL ലൈനിന്റെയത്ര വേഗത്തില്‍ മൊബൈല്‍ഫോണില്‍ ഡൗണ്‍ലോഡ്‌ സാധ്യമാകുന്ന ഈ സങ്കേതത്തിന്‌ പകരം, കുറച്ചുകൂടി നിലവാരം കുറഞ്ഞ EDGE (Enhanced Data rates for GSM Evolution) സങ്കേതമാകും ഗൂഗിള്‍ഫോണുകളില്‍ ഉപയോഗിക്കുകയത്രേ. ഗൂഗിളിന്റെ രീതിക്കനുസരിച്ച്‌ ഇത്‌ പ്രതീക്ഷിക്കാനാവത്തതാണെന്ന്‌ പാട്രിക്ക്‌ അല്‍ടോഫ്‌ട്‌ റിപ്പോര്‍ട്ടു ചെയ്യുന്നു. ഏതായാലും നിജസ്ഥിതി അറിയാനിരിക്കുന്നതേയുള്ളു. അഭ്യൂഹങ്ങള്‍ക്ക്‌ വിരാമമിടേണ്ടത്‌ ഗൂഗിളാണ്‌. അവര്‍ അതിന്‌ തയ്യാറാകുന്നതു വരെ കാക്കുകയേ മാര്‍ഗമുള്ളു.

പണമുന്ടാക്കാം ഗൂഗിളിലൂടെ

ക്ലിക്ക്‌, ക്ലിക്ക്‌, ക്ലിക്ക്‌,…ഡോളറിന്റെ ശബ്ദം


ഇരുപത്തിനാലു മണിക്കൂറും തുറന്നിരിക്കുന്ന ഒരു ആഗോളകമ്പോളമാണ്‌ ഗൂഗിള്‍. അതിലേക്ക്‌ പണം നിലയ്ക്കാതെ പ്രവഹിച്ചുകൊണ്ടിരിക്കുന്നു. നിങ്ങള്‍ ഓരോ തവണ ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്യുമ്പോഴും ഗൂഗിളിന്റെ വരുമാനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്‌

തികച്ചും സൗജന്യമായി ഗൂഗിള്‍ ഉപയോഗിക്കുന്നവരാണ്‌ സാധാരണ ഇന്റര്‍നെറ്റ്‌ പ്രജകള്‍. ഗൂഗിളിന്റെ ഹോംപേജിന്റെ ശുഭ്രതയ്ക്കുള്ളില്‍ പണമുണ്ടാക്കാന്‍ ഏതെങ്കിലുമൊരു മാര്‍ഗ്ഗം ഒളിഞ്ഞിരിക്കുന്നു എന്ന്‌ മിക്കവരും കരുതാറില്ല. പക്ഷേ, സത്യം അതല്ല. 24 മണിക്കൂറും തുറന്നിരിക്കുന്ന ഒരു ആഗോള കമ്പോളമാണ്‌ ഗൂഗിള്‍. നിര്‍ത്താതെ പണം പ്രവഹിക്കുന്ന ഒന്ന്‌. ക്രിയാത്മകമായ ഒരു പുത്തന്‍ ഓണ്‍ലൈന്‍ ബിസിനസ്തന്ത്രം സെര്‍ച്ചിങ്ങിന്റെ മാന്ത്രികച്ചെപ്പിനുള്ളില്‍ ഒളിപ്പിച്ചു വെച്ചാണ്‌ ഗൂഗിള്‍ ഇതു സാധിക്കുന്നത്‌. നിങ്ങള്‍ ഓരോ തവണ ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്യുമ്പോഴും ഗൂഗിളിന്റെ വരുമാനം വര്‍ധിക്കുകയാണ്‌.

‘വാക്കിന്‌ വിലവേണം’ എന്നത്‌ ഒരു ഭാഷാപ്രയോഗമാണ്‌. ഈ പ്രയോഗത്തില്‍ കവിഞ്ഞ്‌ വാക്കുകള്‍ക്ക്‌ എന്തെങ്കിലും വില ഉണ്ടെന്ന്‌ പലരും കരുതുന്നില്ല. പക്ഷേ, ഗൂഗിളിന്റെ കാര്യത്തില്‍ ഇത്‌ നെരെ തിരിച്ചാണ്‌. വാക്കുകള്‍ക്കാണ്‌ വില. ലോകമെമ്പാടുമുള്ള ഗൂഗിള്‍ ഉപഭോക്താക്കള്‍ സെര്‍ച്ചിങ്ങിനുപയോഗിക്കുന്ന നൂറുകണക്കിന്‌ വാക്കുകള്‍, അണിയറയില്‍ ലേലം ചെയ്ത്‌ വില്‍ക്കുകയാണ്‌ ഗൂഗിള്‍ ചെയ്യുന്നത്‌. ഒരു പ്രത്യേക വാക്കുപയോഗിച്ച്‌ ഗൂഗിളില്‍ സെര്‍ച്ച്‌ നടത്തുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന ഫലങ്ങള്‍ക്കൊപ്പം, വലതുവശത്തായി ‘സ്പോണ്‍സേഡ്‌ ലിങ്ക്സ്‌ ‘ എന്ന പേരിലുള്ള ഫലങ്ങളും കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തെളിയുന്നത്‌ കണ്ടിട്ടില്ലേ. നിങ്ങള്‍ സെര്‍ച്ച്‌ ചെയ്യാനുപയോഗിച്ച വാക്കുകളുമായി ബന്ധമുള്ളവയായിരിക്കും ആ സ്പോണ്‍സേഡ്‌ ലിങ്ക്സ്‌. അവ പരസ്യങ്ങളാണ്‌. നിങ്ങള്‍ സെര്‍ച്ചിങ്ങിനുപയോഗിച്ച വാക്കുകള്‍ ഗൂഗിളില്‍ നിന്ന്‌ ഓണ്‍ലൈന്‍ ലേലത്തിലൂടെ വാങ്ങിയ കമ്പനികളുടെ പരസ്യങ്ങള്‍. ഒരു വാക്ക്‌ കൂടുതല്‍ പേര്‍ സെര്‍ച്ച്‌ ചെയ്യാനുപയോഗിക്കുമ്പോള്‍ ആ വാക്കിന്‌ ലേലത്തില്‍ വില വര്‍ധിക്കുന്നു. വാക്കുകളെ ലേലം ചെയ്ത്‌ വിറ്റ്‌ കാശാക്കാം എന്ന്‌ ആദ്യമായി തെളിയിച്ചത്‌ ഗൂഗിള്‍ ആയിരിക്കാം.

‘ആഡ്‌വേഡ്സ്‌ ‘ എന്ന സര്‍വീസ്‌ വഴിയാണ്‌ ഗൂഗിള്‍ ഇടതടവില്ലാതെ വാക്കുകള്‍ ലേലം ചെയ്തു വില്‍ക്കുന്നത്‌. ഗൂഗിളിന്റെ അണിയറയില്‍ ഇത്തരമൊരു സംഗതി നടക്കുന്നു എന്ന കാര്യം ഗൂഗിള്‍ ഉപയോഗിക്കുന്ന സാധാരണക്കാര്‍ക്കറിയില്ല. ഗൂഗിളില്‍ പ്രത്യക്ഷപ്പെടുന്ന പതിനായിരക്കണക്കിന്‌ പരസ്യങ്ങള്‍ക്ക്‌ ന്യായമായ പ്രിതിഫലം ഗൂഗിള്‍ ഈ ലേലത്തിലൂടെ ഉറപ്പാക്കുന്നു. വമ്പന്‍മാര്‍ക്കു മാത്രല്ല, ചെറുകിട കമ്പനികള്‍ക്കും വാക്കുകള്‍ ലേലത്തില്‍ പിടിക്കാം. പക്ഷേ, വലിയ വിലയ്ക്കു ലേലംപിടിച്ചു എന്നു കരുതി ഒരു പരസ്യം സെര്‍ച്ച്‌ ഫലങ്ങള്‍ക്കൊപ്പം ഒന്നാമത്‌ വന്നു കൊള്ളണമെന്നില്ല. പരസ്യങ്ങളുടെ കാര്യത്തിലും ‘പേജ്‌റാങ്ക്‌ ‘ ഗൂഗിള്‍ ഉപയോഗിക്കുന്നു. എന്നുവെച്ചാല്‍, പരസ്യത്തിന്റെ ജനപ്രീതി കൂടി കണക്കിലെടുത്തേ അത്‌ ആദ്യമെത്തുമോ എന്ന്‌ തീരുമാനിക്കപ്പെടൂ.

‘ഡിജിറ്റല്‍ ക്യാമറ’ എന്ന്‌ ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്യുകയാണെന്നിരിക്കട്ടെ. സ്വാഭാവികമായും സെര്‍ച്ച്‌ ഫലങ്ങള്‍ക്കൊപ്പം ഡിജിറ്റല്‍ ക്യാമറയുമായി ബന്ധപ്പെട്ട കമ്പനികളുടെ പരസ്യങ്ങള്‍, സ്പോണ്‍സേഡ്‌ ലിങ്ക്സ്‌ എന്ന പേരില്‍ സ്ക്രീനിലെത്തും. സെര്‍ച്ചു ചെയ്യുന്നയാള്‍ സ്പോണ്‍സേഡ്‌ ലിങ്കില്‍ ഏതിലെങ്കിലും ക്ലിക്കു ചെയ്താല്‍, ആ പരസ്യം ഏത്‌ സ്ഥാപനത്തിന്റേതാണോ ആ സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ നിന്ന്‌ ഒരു നിശ്ചിത തുക ഗൂഗിളിന്റെ അക്കൗണ്ടിലെത്തും.

ആസ്ബറ്റോസ്‌ മൂലമുണ്ടാകുന്ന ഒരിനം അര്‍ബുദമാണ്‌ ‘mesothelioma’. ആസ്ബറ്റോസ്‌ കമ്പനികളില്‍ നിന്ന്‌ കോടികള്‍ നഷ്ടപരിഹാരം നേടാനുള്ള വഴിയാണ്‌ ഈ രോഗം തുറന്നു തരുന്നത്‌. അതിനാല്‍, ഈ വാക്കിനായി വന്‍കിട നിയമകമ്പനികളും അഭിഭാഷകരും എത്ര പണം വേണമെങ്കിലും ലേലത്തില്‍ നല്‍കാന്‍ തയ്യാറാണ്‌. 30ഡോളര്‍(1350 രൂപ) ആണ്‌ ഈ വാക്കിനുള്ള ഗൂഗിളിലെ ക്ലിക്ക്‌ വില. ഗൂഗിളില്‍ ഏറ്റവും വിലയേറിയ വാക്കുകളിലൊന്നാണിത്‌. ഓരോ ക്ലിക്കും ഇങ്ങനെ ഗൂഗിളിന്റെ വരുമാനം വര്‍ധിപ്പിക്കുന്നു. ജി-മെയിലിലും, യുടൂബിലും, ഓര്‍ക്കുടിന്റെ കമ്മ്യൂണിറ്റി പേജുകളിലുമൊക്കെ ഇത്തരം സ്പോണ്‍സേഡ്‌ ലിങ്കുകള്‍ സന്നിവേശിപ്പിക്കുക വഴി പണത്തിനുള്ള പുതിയ പുതിയ വഴികള്‍ ഗൂഗിള്‍ തുറക്കുകയാണ്‌.

നിങ്ങള്‍ക്കും പണം കൊയ്യാം


ഭാവനയും അധ്വാനശേഷിയുമുള്ള വ്യക്തിയാണ്‌ നിങ്ങളെങ്കില്‍ ഗൂഗിളിലൂടെ നിങ്ങള്‍ക്കും പണമുണ്ടാക്കാം. ഒരു വെബ്സൈറ്റ്‌ തുടങ്ങിയാല്‍ മതി. ബ്ലോഗ്‌ സൈറ്റായാലും കുഴപ്പമില്ല. ആ സൈറ്റില്‍ ഗൂഗിളിന്റെ ‘ആഡ്സെന്‍സി’(AdSense)ന്റെ സേവനം തേടുക. ഗൂഗിള്‍ അക്കൗണ്ട്‌ ഉപയോഗിച്ച്‌ രജസ്റ്റര്‍ ചെയ്താല്‍ മതി. നിങ്ങളുടെ വെബ്സൈറ്റിന്റെ ഉള്ളടക്കം ഗൂഗിളിന്റെ കമ്പ്യൂട്ടറുകള്‍ ഓട്ടോമാറ്റിക്കായി മനസിലാക്കി, ആ ഉള്ളടക്കത്തിന്‌ അനുയോജ്യമായ പരസ്യങ്ങള്‍ നിങ്ങളുടെ സൈറ്റില്‍ ഗൂഗിള്‍ തരും. സൈറ്റ്‌ സന്ദര്‍ശിക്കുന്ന ആരെങ്കിലും ഗൂഗിള്‍ പരസ്യത്തില്‍ ക്ലിക്ക്‌ ചെയ്താല്‍, അതില്‍ നിന്നുള്ള പണത്തിന്റെ ഒരു വിഹിതം നിങ്ങള്‍ക്കുള്ളതാണ്‌. അത്‌ ചെക്കായി ഗൂഗിള്‍ നിങ്ങള്‍ക്ക്‌ കൃത്യമായി അയച്ചു തരും. പക്ഷേ, ഇത്‌ എത്ര ശതമാനമാണ്‌ എന്ന്‌ ഗൂഗിള്‍ വെളിപ്പെടുത്താറില്ല.

വെറുതെ സൈറ്റ്‌ നിര്‍മിച്ച്‌ ആഡ്സെന്‍സിന്റെ സേവനം തേടിയിട്ടു കാര്യമില്ല. നിങ്ങളുടെ സൈറ്റ്‌ ആളുകള്‍ സന്ദര്‍ശിക്കണം. അതിന്‌ സൈറ്റ്‌ സജീവമായി നിലനിര്‍ത്തുകയും തുടര്‍ച്ചയായി നവീകരിക്കുകയും വേണം. അധ്വാനം കൂടിയേ തീരൂ എന്നു സാരം. അമേരിക്കയില്‍ വന്‍കിട സ്ഥാപനങ്ങളിലെ ജോലി രാജിവെച്ചിട്ട്‌, ഗൂഗിളിന്റെ സഹായത്തോടെ സ്വന്തം ബ്ലോഗുകൊണ്ട്‌ പണമുണ്ടാക്കുന്ന പ്രവണത ഏറിവരുന്നതിനെക്കുറിച്ച്‌ അടുത്തയിടെ ‘എക്കണോമിസ്റ്റ്‌ ‘ വാരിക ഒരു ലേഖനം തന്നെ പ്രസിദ്ധീകരിക്കുകയുണ്ടായി. പക്ഷേ, മലയാളത്തില്‍ നിലവില്‍ ഗൂഗിളിന്‌ ഈ സേവനം ഇല്ല. ഇംഗ്ലീഷ്‌ പോലുള്ള ഇരുപതോളം ഭാഷകളെയേ ആഡ്സെന്‍സ്‌ പിന്തുണയ്ക്കുന്നുള്ളൂ.

ഗൂഗില്‍ ഒരു വിസ്മയം

ഴുക്കിനെതിരെ നീന്തിയാണ്‌ ഗൂഗിള്‍ ആദ്യം പിടിച്ചു നിന്നത്‌. പിന്നീട്‌ ഇന്റര്‍നെറ്റിന്റെ ഒഴുക്കുതന്നെ ഗൂഗിള്‍ അതിന്‌ അനുകൂലമായി തിരിച്ചുവിട്ടു എന്നത്‌ ചരിത്രം. തൊണ്ണൂറുകളുടെ അവസാനം സിലിക്കന്‍വാലിയില്‍ സോഫ്ട്‌വേര്‍ കമ്പനികള്‍ ഒന്നൊന്നായി തകര്‍ന്നു കൊണ്ടിരുന്നപ്പോള്‍, ആ സാഹചര്യം ഗൂഗിള്‍ പരമാവധി മുതലാക്കി. സിലിക്കന്‍വാലിയിലെ പ്രതിസന്ധി ഒട്ടേറെ ഒന്നാംകിട കമ്പ്യൂട്ടര്‍വിദഗ്ധരെ തൊഴില്‍രഹിതരാക്കി. ഗൂഗിള്‍ അതിന്റെ വിപുലീകരണം തുടങ്ങുന്ന സമയമായിരുന്നു അത്‌. സിലിക്കന്‍വാലിയിലെ ഏറ്റവും മുന്തിയ ബുദ്ധിമാന്‍മാരെ സ്വന്തം കുടക്കീഴിലാക്കാന്‍ ഗൂഗിളിന്‌ ഇത്‌ അവസരമൊരുക്കി. ലോകത്ത്‌ ഒരു കമ്പനിക്കുമില്ലാത്ത ബൗദ്ധീകശേഷി ഗൂഗിളിലേക്ക്‌ ചെക്കേറി. നാസ, ബെല്‍ ലാബ്സ്‌, മൈക്രോസോഫ്ട്‌, വന്‍കിട സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ നിന്നൊക്കെ ഒന്നാംകിട വിദഗ്ധരാണ്‌ ദിനംപ്രതി ഇപ്പോള്‍ ഗൂഗിളിലേക്ക്‌ ഒഴുകുന്നത്‌. അവരില്‍ സോഫ്ട്‌വേര്‍ വിദഗ്ധരും കമ്പ്യൂട്ടര്‍ എഞ്ചിനിയര്‍മാരും മാത്രമല്ല, ഗണിതശാസ്ത്രജ്ഞരും നരവംശശസ്ത്രജ്ഞരും സാമൂഹികശാസ്ത്രജ്ഞരുമൊക്കെയുണ്ട്‌. ആറായിരത്തിലേറെ പേര്‍ ഇപ്പോള്‍ ഗൂഗിളില്‍ ജോലിചെയ്യുന്നു.


ഇതുമാത്രമല്ല, ഇന്റര്‍നെറ്റിന്റെ പുതുയുഗത്തിന്‌ നാന്ദികുറിച്ച ഒട്ടേറെ കമ്പനികളെയും ഗൂഗിള്‍ വിലക്കു വാങ്ങി സ്വന്തം കുടക്കീഴിലാക്കി. ഗൂഗിളിന്റെ ഓരോ വാങ്ങലുകളും കാലത്തിന്റെ ചുമരെഴുത്തിന്റെ പ്രതിഫലനമായിരുന്നു. ‘ബ്ലോഗര്‍ ഡോട്ട്‌ കോം’(blogger.com) വികസിപ്പിച്ച ‘പൈറ ലാബ്സി’നെ 2003 ഫിബ്രവരിയിലാണ്‌ ഗൂഗിള്‍ സ്വന്തമാക്കിയത്‌. ബ്ലോഗിങ്ങിന്‌ ഇന്ന്‌ ഏറ്റവുമധികം പേര്‍ ആശ്രയിക്കുന്ന സര്‍വീസുകളിലൊന്നായ ‘ബ്ലോഗര്‍ ഡോട്ട്‌ കോമി’ലൂടെയാണ്‌ ഈ ലേഖനം നിങ്ങള്‍ക്കു മുമ്പിലെത്തുന്നത്‌. ആഡ്സെന്‍സിന്റെ സഹായത്തോടെ, ബ്ലോഗറില്‍ നിന്ന്‌ വന്‍വരുമാനവും ഗൂഗിള്‍ കൊയ്യുന്നു. സാധാരണക്കാരെപ്പോലും പര്യവേക്ഷകരാക്കി മാറ്റുന്ന സോഫ്ട്‌വേറാണ്‌ ‘ഗൂഗിള്‍ എര്‍ത്ത്‌’. ഗൂഗിള്‍ എര്‍ത്തിന്റെ സഹായത്തോടെ ലോകത്തെവിടെയും നിങ്ങള്‍ക്ക്‌ ‘പറന്നിറങ്ങാം’. അത്‌ വികസിപ്പിച്ച ‘കീഹോള്‍’ കമ്പനിയെ 2004-ല്‍ ഗൂഗിള്‍ വിലയ്ക്കു വാങ്ങി സ്വന്തമാക്കി. കാലവാസ്ഥാ വിവരങ്ങള്‍ കൂടി ഗൂഗിള്‍എര്‍ത്തില്‍ സന്നിവേശിപ്പിച്ച്‌ അതിനെ ഒരു ‘iEarth’ ആയി മാറ്റാന്‍ ഒരുങ്ങുകയാണ്‌ നാസ ഇപ്പോള്‍.



സാധാരണ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചു പോലും വിഡിയോ പിടിക്കാന്‍ ഇപ്പോള്‍ കഴിയും. അതിനാല്‍ സാധാരണക്കാര്‍ക്കുപോലും വീഡിയോ എടുക്കാന്‍ ബുദ്ധിമുട്ടില്ല. പക്ഷേ, സ്വന്തമായി വീഡിയോ സംപ്രേക്ഷണം ചെയ്യുക സാധാരണക്കാര്‍ക്ക്‌ അടുത്തകാലം വരെ ചിന്തിക്കാന്‍ കഴിയാത്ത സംഗതിയായിരുന്നു. ആ പരിമിതി മറികടക്കാന്‍ സാധാരണക്കാരെ സഹായിക്കുന്ന ഇന്റര്‍നെറ്റ്‌ സംരംഭമാണ്‌ ‘യുടൂബ്‌’. ആര്‍ക്കും വളരെ എളുപ്പത്തില്‍ സംപ്രേക്ഷകരാകാന്‍ അവസരമൊരുക്കുന്നു യുടൂബ്‌. 2005-ല്‍ ആരംഭിച്ച ‘യുടൂബ്‌’(YouTube) കമ്പനിയെ ഏതാനും മാസം മുമ്പ്‌ 165 കോടി ഡോളര്‍(7425 കോടി രൂപ) നല്‍കിയാണ്‌ ഗൂഗിള്‍ ഏറ്റെടുത്തത്‌ വന്‍വാര്‍ത്തയായിരുന്നു. തങ്ങളുടെ നവീന പരസ്യ, ബിസിനസ്‌ മാതൃക ഇന്റര്‍നെറ്റില്‍ നിന്ന്‌ ഇതര മാധ്യമങ്ങളിലേക്കു വ്യാപിപ്പിക്കാനും ഗൂഗിള്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. ഓട്ടോമാറ്റിക്‌ സംവിധാനമുപയോഗിച്ച്‌ റേഡിയോ നിലയങ്ങള്‍ക്ക്‌ പരസ്യം പ്രദാനം ചെയ്യുന്ന ‘ഡിമേര്‍ ബ്രോഡ്കാസ്റ്റിങ്‌ ‘(dMare Broadcasting) കമ്പനിയാണ്‌ അടുത്തയിടെ ഗൂഗിളിന്റെ ഭാഗമായി മാറിയ മറ്റൊരു സ്ഥാപനം. അമേരിക്കയിലെ വന്‍കിടപത്രങ്ങള്‍ക്ക്‌ ക്ലാസിഫൈഡ്‌ പരസ്യങ്ങള്‍ പുതിയ രീതിയില്‍ നല്‍കാനും ഗൂഗിള്‍ തുടക്കമിട്ടുകഴിഞ്ഞു.


ആദ്യം സാങ്കേതിവിദ്യ കുറ്റമറ്റതാക്കുക. അതിനുശേഷംമാത്രം അതിന്റെ വാണിജ്യസാധ്യത പരിഗണിക്കുക. ഇതാണ്‌ ഗൂഗിളിന്റെ രീതി. അതിനാല്‍, ഓരോ ചുവടുവെയ്പിലും വ്യത്യസ്തതയും പുതുമയും നവീനതയും പുലര്‍ത്താന്‍ ഗൂഗിളിന്‌ കഴിയുന്നു.ഇതാണ്‌ ഗൂഗിളിനെ ഗൂഗിളായി നിലനിര്‍ത്തുന്ന മുഖ്യഘടകം. നിത്യജീവിതത്തില്‍ ഒരാള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക്‌ ലളിതമായ പരിഹാരം നല്‍കുന്നതാണ്‌ ഗൂഗിളിന്റെ ഓരോ ഉത്പന്നവും. അവയെല്ലാം ഉപഭോക്താക്കളെ സംബന്ധിച്ച്‌ തികച്ചും സൗജന്യവുമാണ്‌. സെര്‍ച്ച്‌ എഞ്ചിന്‍ കൂടാതെ, ഗൂഗിള്‍ ഇമേജസ്‌, ഗൂഗിള്‍ ന്യൂസ്‌, ജി-മെയില്‍, ഗൂഗിള്‍ ഡെസ്ക്ടോപ്പ്‌, ഗൂഗിള്‍ ടോക്ക്‌, ഗൂഗിള്‍ എര്‍ത്ത്‌, ഓര്‍ക്കുട്‌, ഗൂഗിള്‍ സ്കോളര്‍, ഗൂഗിള്‍ ബുക്ക്സെര്‍ച്ച്‌, ഗൂഗിള്‍ പേറ്റന്റ്സെര്‍ച്ച്‌, ഗൂഗിള്‍ ബ്ലോഗ്സെര്‍ച്ച്‌, ഗൂഗിള്‍ ഗ്രൂപ്പ്സ്‌, ബ്ലോഗര്‍.കോം, യൂടൂബ്‌,… ഗൂഗിളിന്റെ ആവനാഴിയില്‍ നിന്ന്‌ പുറത്തുവരികയോ, ഗൂഗിള്‍ സ്വന്തമാക്കുകയോ ചെയ്ത ഉത്പന്നങ്ങളുടെ പട്ടിക നീളുകയാണ്‌.

‘ഗൂഗിള്‍ ലാബ്‌ ‘ എന്ന ഗൂഗിളിന്റെ ‘അടയിരിക്കല്‍കേന്ദ്ര’ത്തില്‍ നിന്ന്‌ മുട്ടവിരിഞ്ഞു പുറത്തുവരാന്‍ കാക്കുന്ന വേറെയും നൂറോളം ഉത്പന്നങ്ങളുണ്ട്‌. സാധാരണക്കാര്‍ക്ക്‌ പോലും ചാന്ദ്രപര്യവേക്ഷണം സാധ്യമാക്കുന്ന ഗൂഗിള്‍മൂണ്‍, ചൊവ്വയിലെ പര്യവേക്ഷണത്തിന്‌ ഗൂഗിള്‍മാഴ്സ്‌, ഗൂഗിള്‍ കോഡ്സെര്‍ച്ച്‌, ഗൂഗിള്‍സജസ്റ്റ്‌, ഗൂഗില്‍ റീഡര്‍, ഗൂഗിള്‍ ട്രാന്‍സിറ്റ്‌, ആക്സിസിബിള്‍ സെര്‍ച്ച്‌(അന്ധന്‍മാര്‍ക്കായുള്ളത്‌), ഗൂഗിള്‍ നോട്ട്ബുക്ക്‌ എന്നിങ്ങനെ. ക്രിയാത്മകതയുടെ ഈ കുത്തൊഴുക്കില്‍ മൈക്രോസോഫ്ട്‌ പോലുള്ള പ്രതിയോഗികള്‍ പകച്ചു നില്‍ക്കുകയാണ്‌; എങ്ങനെ പ്രതിരോധിക്കണമെന്നറിയാതെ. ഗൂഗിള്‍ ഇപ്പോഴും ചെറുപ്പമാണ്‌; പ്രായം വെറും എട്ടുവയസ്സു മാത്രം. ഗൂഗിളിന്റെ സ്ഥാപകരും ചെറുപ്പമാണ്‌; മുപ്പതുകള്‍ പിന്നിട്ടിട്ടേയുള്ളൂ ലാറിയും സെര്‍ജിയും. കാത്തിരിക്കുക, വെടിക്കെട്ട്‌ തുടങ്ങിയിട്ടേയുള്ളൂ എന്ന്‌ സാരം.
 

ക്രിയാത്മകതയ്ക്ക്‌ പുതുവഴി

രു സാധാരണ കോര്‍പ്പറേറ്റ്‌ സ്ഥാപനത്തിന്റെ അളവുകോലുകളില്‍ ഗൂഗിള്‍ ഒതുങ്ങില്ല. കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂവിലുള്ള ഗൂഗിള്‍പ്ലക്സ്‌ എന്ന ആസ്ഥാനത്ത്‌ ശരിക്കുമൊരു കോളേജ്‌ ക്യാമ്പസിന്റെ അന്തരീക്ഷമാണുള്ളത്‌. മൂന്നും നാലും പേരടങ്ങിയ ഗ്രൂപ്പുകളായാണ്‌ ഗൂഗിളിലെ ജീവനക്കാര്‍ ജോലിചെയ്യുക. അത്യന്തം രുചികരമായ ഭക്ഷണം ഗൂഗിള്‍പ്ലക്സിനുള്ളില്‍ എല്ലാവര്‍ക്കും സൗജന്യമായി ലഭിക്കും. ഏത്‌ ആശയവും പരീക്ഷിച്ചു നോക്കാന്‍ ഗൂഗിളിലെ ജീവനക്കാര്‍ക്ക്‌ അനുവാദമുണ്ട്‌. അല്‍പ്പമെങ്കിലും സാധ്യതയുള്ളതെന്നു കണ്ടാല്‍ അതിന്‌ ഗൂഗിളിന്റെ പിന്തുണ ലഭിക്കും. ഒറ്റ കാര്യത്തിനേ ഗൂഗിള്‍പ്ലക്സില്‍ വിലക്കുള്ളു; ഗൂഗിളിന്റെ ഓഹരിവില നോക്കാന്‍ പാടില്ല. അങ്ങനെ ആരെങ്കിലും ചെയ്യുന്നതായി വൈസ്പ്രസിഡന്റുമാരിലൊരാളായ മരിസ്സ മയെറുടെ ശ്രദ്ധയില്‍ പെട്ടാല്‍, ഒരു ഓഹരിയുടെ വിലയാണ്‌ പിഴ.

ഗൂഗിള്‍പ്ലക്സ്‌-ഗൂഗിളിന്റെ ആസ്ഥാനം. ഗൂഗിള്‍എര്‍ത്തില്‍ നിന്നെടുത്തത്‌

ഗൂഗിളിലുള്ളവര്‍ അവരുടെ ആകെ ജോലിസമയത്തിന്റെ 70 ശതമാനം മാത്രം ഗൂഗിളിന്റെ മുഖ്യജോലികളായ സെര്‍ച്ചിങ്‌, പരസ്യം തുടങ്ങിയവയില്‍ ശ്രദ്ധിച്ചാല്‍ മതി. ബാക്കി വരുന്നതില്‍ 20 ശതമാനം സമയം വ്യക്തിപരമായി താത്പര്യമുള്ള പദ്ധതികളില്‍ ഉപയോഗിക്കാം. ബാക്കി പത്തുശതമാനം ഏത്‌ ഭ്രാന്തന്‍ ആശയവും പരീക്ഷിച്ചു നോക്കാനുള്ള സമയമാണ്‌. ക്രിയാത്മകത നിലനിര്‍ത്താനും അതുവഴി പുത്തന്‍ സങ്കേതങ്ങള്‍ക്ക്‌ വഴിതുറക്കാനും ഗൂഗിള്‍ അവലംബിക്കുന്ന മാര്‍ഗ്ഗമാണിത്‌. ഗൂഗിളിന്റെ പ്രശസ്തമായ പല ഉത്പന്നങ്ങളും രൂപപ്പെട്ടത്‌ ഇങ്ങനെ അനുവദിക്കപ്പെട്ട സമയത്താണ്‌. ഗൂഗിള്‍ ഡെസ്ക്ടോപ്‌, ഗൂഗിള്‍ ന്യൂസ്‌, ഗൂഗില്‍ ടോക്ക്‌, ഓര്‍ക്കുട്‌, ജി-മെയില്‍ തുടങ്ങി ഇന്റര്‍നെറ്റ്‌ ഉപഭോക്താക്കളുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ഒട്ടേറെ ഉത്പന്നങ്ങള്‍ ഇത്തരത്തില്‍ പുറത്തു വന്നു.